VAZHAKKULA

  • 13
  • 1
  • 0
  • 1
  • 0
  • 0
  • 0

LYRICIST : Changampuzha Krishnapillai
MUSIC DIRECTOR : Santhosh Varma
SINGERS : Anjali Theertha, Vandana B Sankar, Nidhi M Nair, Aaron S George

Lyrics

മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍
മലയന്‍റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള്‍ ,കുളിര്‍കാറ്റു വന്നപ്പോള്‍
മലയന്‍റെ മാടവും പൂക്കള്‍ ചൂടി.
വയലില്‍ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്‌
വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാന്‍ രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും.



ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്‍
മറവിപറ്റാറില്ലവര്‍ക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
ലതുവേഗവേഗം വളര്‍ന്നുവന്നു;
അജപാലബാലനില്‍ ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ!



പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണല്‍-
പ്പരവതാനിക്കുമേല്‍ ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയില്‍
ചൊരിയുമ്പോ,ഴുതപ്പുലാക്കിടങ്ങള്‍,
അവിടെയിരുന്നു കളിപ്പതു കാണ്‍കി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!



കരയും ചിരിക്കു,മിടയ്ക്കിടെ ത്തമ്മിലാ-
‘ക്കരുമാടിക്കുട്ടന്മാര്‍’ മല്ലടിക്കും!
അതു കാണ്‍കെ പ്പൊരിവെയിലിന്‍ ഹൃദയത്തില്‍ ക്കൂടിയു-
മലിവിന്‍റെ നനവൊരു നിഴല്‍ വിരിക്കും!



അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെസന്കടമാരറിയാന്‍?
അവരര്‍ദ്ധനഗ്നന്മാ,രാതപമഗ്നമാ-
രവരുടെ പട്ടിണിയെന്നു തീരാന്‍?

അവരാര്‍ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-
ളവരുടെ ദുരിതങ്ങളെങ്ങോടുങ്ങാന്‍?
ഇടതിങ്ങിനിറയുന്നു നിയമങ്ങള്‍, നീതിക-
ളിടമില്ലവര്‍ക്കൊന്നു കാലുകുത്താന്‍ !



ഇടറുന്ന കഴല്‍വയ്പ്പൊടുഴറിക്കുതിക്കയാ-
ണിടയില്ല ലോകത്തിനിവരെ നോക്കാന്‍.
ഉമിനീരിറക്കാതപ്പാവങ്ങള്‍ ചാവുമ്പോ-
ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്‍റെ
മദിരോത്സവങ്ങളില്‍ പങ്കുകൊള്ളൂ!

പറയുന്നു മാതേവന്‍- ” ഈ ഞാലിപ്പൂവന്‍റെ
പഴമെത്ര സാദോള്ളതായിരിക്കും !”
പരിചോ, ടനുജന്‍റെ വാക്കില്‍ ചിരി വന്നു
ഹരിഹാസഭാവത്തില്‍ തേവനോതി:
“കൊലവരാറായി, ല്ലതിനുമുമ്പേതന്നെ
കൊതിയന്‍റെ നാക്കത്തു വെള്ളം വന്നു!”



പരിഭവിച്ചീടുന്നു നീലി :”അന്നച്ചന-
തരി വാങ്ങാന്‍ വല്ലോര്‍ക്കും വെട്ടി വിക്കും.”
“കരുനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടെ!”
കരുവള്ളോന്‍ കോപിച്ചോരാജ്ഞ നല്‍കി!

അതു കേ, ട്ടെഴുന്നേറ്റു ദൂരത്തു മാറിനി-
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി

“പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി-
പ്പകുതീം ഞാനൊററയ്ക്കു കട്ടു തിന്നും!”

“അതു കാണാ,മുവ്വടീ ചൂരപ്പഴാ നെന-
ക്കതിമോഹമേറെക്കടന്നുപോയോ!
ദുരമൂത്ത മറുതേ, നിന്‍തൊടയിലെത്തൊലിയന്നി-
ക്കരുവള്ളോനുരിയണോരുരിയല്‍ കണ്ടോ!..”
ഇതു വിധം നിത്യമാ വാഴച്ചുവട്ടി,ല –
ക്കൊതിയസമാജം നടന്നു വന്നു.



കഴിവതും വേഗം കുലയ്ക്കണ,മെന്നുള്ളില്‍-
ക്കരുതിയിരിക്കുമാ വാഴപോലും!
അവരുടെയാഗ്രഹമത്രയ്ക്കഗാധവു-
മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴകുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്‍,
കലഹിക്കാന്‍ പോയില്ല പിന്നീടോരിക്കലും
കരുവള്ളോന്‍ നീലിയോടെന്തുകൊണ്ടോ!

അവളൊരുകള്ളിയാ,ണാരുമറിഞ്ഞിടാ-
തറിയാമവള്‍ക്കെന്തും കട്ടുതിന്നാന്‍.
അതുകൊണ്ടവളോടു സേവകൂടീടുകി-
ലവനുമതിലൊരു പങ്കു കിട്ടാം .



കരുവള്ളോന്‍ നീലിതന്‍ പ്രാണനായ്‌, മാതെവന്‍
കഴിവതും കേളനെ പ്രീതനാക്കി.
നിഴല്‍ നീങ്ങി നിമിഷത്തില്‍ നിറനിലാവോതുന്ന
നിലയല്ലോനിര്‍മല ബാല്യകാലം !

അരുമക്കിടാങ്ങള്‍തന്നാനന്ദം കാണ്‍കയാ-
ലഴകിക്കു ചിത്തം നിറഞ്ഞു പോയി.
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്‍
മലയനുമുള്ളില്‍ തിടുക്കമായി.
അവരോമല്‍പ്പൈതങ്ങള്‍ക്കങ്ങനെയെങ്കിലു-
മവനൊരു സമ്മാനമേകാമല്ലോ.
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു-
മരവയര്‍ക്കഞ്ഞിയവര്‍ക്കു നല്‍കാന്‍,
ഉടയോന്‍റെ മേടയി,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടു റങ്ങിടുമ്പോള്‍,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍ പട്ടിണി-
ക്കലയണമുച്ചക്കൊടുംവെയിലില്‍!
അവരുടെ തൊണ്ടനനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!

കനിവറ്റ ലോകമേ, നീ നിന്‍റെ ഭാവനാ-
കനകവിമാനത്തില്‍ സഞ്ചരിക്കൂ,
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ-
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ,
പ്രണയത്തില്‍ കല്‍പ്പകത്തോപ്പിലെ, പ്പച്ചില –
ത്തണലിലിരുന്നു കിനാവുകാണൂ.
ഇടനെഞ്ഞു പൊട്ടി, യീ പ്പാവങ്ങളിങ്ങനെ-
യിവിടെക്കിടന്നു തുലഞ്ഞിടട്ടെ.
അവര്‍തന്‍ തലയോടുകള്‍ കൊണ്ടു വിത്തേശ്വര-
രരമന കെട്ടിപ്പടുത്തിടട്ടെ.
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ-
രവകാശഗര്‍വ്വം നടിച്ചിടട്ടെ.
ഇവയൊന്നും നോക്കേണ്ട,കാണേണ്ട, നീ നിന്‍റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളൂ !

മലയനാ വാഴയെ സ്പര്‍ശിച്ച മാത്രയില്‍
മനതാരില്‍ നിന്നൊരിടി മുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകര്‍-
ത്തലറുന്ന മട്ടിലവനു തോന്നി.
പകലിന്‍റെ കുടര്‍മാലച്ചുടുചോരത്തെളി കൂടി-
ച്ചകലത്തിലമരുന്നിതന്തിമാര്‍ക്കന്‍!
ഒരു മരപ്പാവപോല്‍ നിലകൊള്ളും മലയനി-
ല്ലൊരുതുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ-
രസഹനീയാതപജ്ജ്വാല മൂലം!
അമിതസന്തുഷ്ടിയാല്‍ തുള്ളിക്കളിക്കയാ-
ണരുമക്കിടാങ്ങള്‍ തന്‍ ചുറ്റുമായി;
ഇലപോയി, തൊലി പോയി,മുരടിച്ചോരിലവിനെ
വലയം ചെയ്തുലയുന്ന ലതകള്‍ പോലെ.

അവരുടെ മിന്നിവിടര്‍ന്നൊരക്കണ്ണുക –
ളരുതവനങ്ങനെ നോക്കി നില്‍ക്കാന്‍ .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല്‍ ക-
ണ്ടവനന്തരംഗം തകര്‍ന്നു പോയി.
കുല വെട്ടാന്‍ കത്തിയുയര്‍ത്തിയ കൈയ്യുകള്‍
നിലവിട്ടു വാടിത്തളര്‍ന്നു പോയി.

കരുവള്ളോന്‍ നീലിക്കൊരുമ്മ കൊടുക്കുന്നു,
കരളില്‍ തുളുമ്പും കുതൂഹലത്താല്‍.
അവളറിയാതുടനസിതാധരത്തില്‍ നി-
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള്‍.

മലയന്‍റെ കണ്ണില്‍ നിന്നിറ്റിറ്റു വീഴുന്നു
ചിലകണ്ണീര്‍ക്കണികകള്‍ പൂഴിമണ്ണില്‍ .
അണുപോലും ചലനമറ്റമരുന്നിതവശരാ
യരികത്തുമകലത്തും തരുനിരകള്‍!

സരസമായ്‌ മാതേവന്‍ കേളന്‍റെ തോളത്തു
വിരല്‍ത്തട്ടിത്താളം പിടിച്ചു നില്‍പ്പൂ.
അണിയിട്ടിട്ടനുമാത്രം വികസിക്കും കിരണങ്ങ-
ളണിയുന്നു കേളന്‍റെ കടമിഴികള്‍!

ഇരുള്‍ വന്നു മൂടുന്നു മലയന്‍റെ കണ്‍മുമ്പി,-
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്‍
ചതിവീശും വിഷവായു തിരയടിപ്പൂ!

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി-
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?..
കുല വെട്ടി!-മോഹിച്ചു,മോഹിച്ചു, ലാളിച്ച
കുതുകത്തിന്‍ പച്ചക്കഴുത്തു വെട്ടി!-
കുല വെട്ടി!- ശൈശവോല്ലാസ കപോതത്തിന്‍
കുളിരൊളിപ്പൂവല്‍ ക്കഴുത്തു വെട്ടി!-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള്‍.

ഒരു വെറും പ്രേതം കണക്കതാ മേല്‍ക്കുമേല്‍
മലയന്‍റെ വക്ത്രം വിളര്‍ത്തു പോയി!

കുലതോളിലേന്തിപ്രതിമയെപ്പോലവന്‍
കുറെനേരമങ്ങനെ നിന്നുപോയി!

അഴിമതി, യക്രമ, മത്യന്ത രൂക്ഷമാ-
മപരാധം , നിശിതമാമശനീപാതം!
കളവെന്തന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റലോകം കപട ലോകം !
നിസ്വാര്‍ത്ഥസേവനം. നിര്‍ദ്ദയ മര്‍ദ്ദനം
നിസ്സഹായത്വം, ഹാ, നിത്യ ദുഃഖം!

നിഹതനിരാശാതിമിരം ഭയങ്കരം !
നിരുപാധികോഗ്രനിയമഭാരം !-
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പ്രതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?

കുല തോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നു പോയി.
അരുത,വനൊച്ച പോങ്ങുന്നതില്ല ,ക്കരള്‍
തെരുതെരെപ്പെര്‍ത്തും തുടിപ്പു മേന്‍മേല്‍ !
ഒരു വിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള്‍ തെറിപ്പൂകാറ്റില്‍:
” കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പിരാന്‍ ..
ഒരു വാഴ വേറെ …ഞാന്‍ കൊണ്ടു പോട്ടെ !”

മലയന്‍ നടക്കുന്നു — നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !…

:
/ :

Queue

Clear